ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി

ഡൽഹി: ഒഡിഷയിൽ നിന്നുള്ള ബിജെപി നേതാവും മുൻ ഝാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി ബിജെപി ചരിത്രപരമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചിരുന്നു.

ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഗവർണറെന്ന പെരുമ നേരത്തെ സ്വന്തമാക്കിയ ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെന്ന ആദ്യ ഗോത്ര വിഭാഗം വനിത എന്ന നേട്ടത്തിന് അരികിലാണ്. 2000ത്തിൽ നവീൻ പട്നായിക്ക് മന്ത്രിസഭയിൽ അംഗമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി അടക്കമുള്ളവർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നഡ്ഡ ബിജെപി ആസ്ഥാനത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

നേരത്തെ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത സിന്‍ഹ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയായിരുന്നു തീരുമാനം.

ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ്. 84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top