മദ്യം കിട്ടിയില്ല, പകരം സാനിറ്റൈസര്‍ കുടിച്ചു; അഞ്ച് പേര്‍ മരിച്ചു

dead

പൂനെ : മദ്യം ലഭിക്കാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവര്‍, നൂതന്‍ പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്.

കൊറോണ വ്യാപനം തടയാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ മഹാരാഷ്ട്രയില്‍ മദ്യം ലഭിക്കാത്ത അവസ്ഥയായിരുന്നു . തുടര്‍ന്ന് ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ദത്ത ലഞ്ചേവര്‍ (47) സാനിറ്റൈസര്‍ കുടിച്ചത്. അവശനിലയിലായതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു .

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തും ഇത്തരത്തില്‍ മദ്യം ലഭിക്കാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2020 ജൂലൈയില്‍ ആന്ധ്രയില്‍ സാനിറ്റൈസര്‍ കഴിച്ച് 10 പേരാണ് മരിച്ചത്.

65 – 70% ആല്‍ക്കഹോള്‍ ചേര്‍ത്താണു സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും ചേര്‍ക്കുന്നു. ഇതില്‍ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേര്‍ത്തു ലഹരിക്കായി ഉപയോഗിക്കുന്നെന്നാണ് റിപ്പോര്‍ട്ട് . ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

സാനിറ്റൈസര്‍ കുടിച്ചാല്‍ അന്നനാളം, ആമാശയം, കുടല്‍ എന്നിവയ്ക്കു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. ആമാശയത്തില്‍ വ്രണം, മുറിവ്, രക്തസ്രാവം എന്നിവയുണ്ടാകും. കട്ടി കുറഞ്ഞ ശ്ലേഷ്മ സ്തരത്തിന് പരുക്കുമുണ്ടാകും. മാരകമായ രക്തസ്രാവത്തിനും ഇത് ഇടയാക്കും.

 

Top