ഇരട്ട സെല്‍ഫ് ഗോള്‍; യൂറോപ്പ കപ്പിൽ സെവിയക്കെതിരെ യുണൈറ്റഡിന് നാടകീയ സമനില

ഓള്‍ഡ് ട്രഫോര്‍ഡ്: യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ സമനില. സെവിയക്കെതിരെ രണ്ട് ഗോൾ ലീഡെടുത്ത ശേഷം രണ്ട് സെൽഫ് ഗോൾ വഴങ്ങി സമനിലയിലാവുകയായിരുന്നു ഇംഗ്ലീഷ് ക്ലബ്. 84, 92 മിനിറ്റുകളിലായിരുന്നു സെൽഫ് ഗോളുകൾ. നേരത്തെ മാര്‍സെൽ സബിറ്റ്സറുടെ ഇരട്ട ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 14, 21 മിനിറ്റുകളിലായിരുന്നു സബിറ്റ്സറുടെ ഗോളുകൾ. എന്നാല്‍ 84-ാം മിനുറ്റില്‍ ടൈറല്‍ മലാഷ്യയും കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ഹാരി മഗ്വെയ്‌റും ഓണ്‍ഗോളുകള്‍ നേടിയത് യുണൈറ്റഡിനെ നാടകീയ സമനിലയിലാക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാംപാദ മത്സരത്തിൽ താരങ്ങളുടെ പരിക്ക് തിരിച്ചടിയാകും. പ്രതിരോധ താരങ്ങളായ റാഫേൽ വരാൻ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ സെവിയ്യക്കെതിരെ പരിക്കേറ്റ് പുറത്തായി. ഇരുവർക്കും രണ്ടാംപാദ മത്സരത്തിൽ കളിക്കാനാകില്ല. പരിക്കേറ്റ് സ്ട്രൈക്കർ റാഷ്ഫോർഡ് കളിച്ചിരുന്നില്ല. ബ്രൂണോ ഫെർണാണ്ടസിന് സസ്പെൻഷൻ കിട്ടിയതും രണ്ട് ഗോൾ ലീഡ് സ്വന്തം മണ്ണിൽ നിലനിർത്താനാകാത്തതും ടീമിന് തിരിച്ചടിയായി. അർജന്റീനിയൻ താരം ലിസാൻഡ്രോ മാർട്ടിനസിന്റെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. സെവിയ്യ ടീമിൽ നാല് അർജന്റീന താരങ്ങളാണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. ലിസാൻഡ്രോ വീണപ്പോൾ എതിരാളികളായ ഇവർ താരത്തെ സ്ട്രക്ചറിൽ കൊണ്ടുപോകാൻ സഹായിച്ചത് കാണികൾ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

യൂറോപ്പ ലീഗ് ഫുട്ബോളിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്പോര്‍ട്ടിംഗിനെയാണ് യുവന്റസ് തോൽപ്പിച്ചത്. എഴുപത്തിമൂന്നാം മിനിറ്റിൽ ഫെഡറികോ ഗാറ്റിയാണ് വിജയ ഗോൾ നേടിയത്. രണ്ടാംപാദ മത്സരം സ്പോര്‍ട്ടിംഗിന്റെ മൈതാനത്ത് 21-ാം തിയതി പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30ന് നടക്കും.

Top