കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും ആശുപത്രിയിൽ നിന്ന് ചാടി

robbery

എറണാകുളം : കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും ആശുപത്രിയിൽ നിന്ന് ചാടി. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ് ഡ്രാക്കുള സുരേഷ്. സുരേഷ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. എന്നാൽ ഡ്രാക്കുള സുരേഷ് എന്ന വട്ടപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

കോവിഡ് ബാധിതനായ സുരേഷ് ഇത് മൂന്നാം തവണയാണ് കോവിഡ് ചികിത്സാകേന്ദ്രത്തിൽ നിന്നും ചാടി പോകുന്നത്. കറുകുറ്റി കോവിഡ് കെയർ സെന്ററിൽ നിന്ന് കഴിഞ്ഞ ആഴ്ച രണ്ട് തവണ ഇയാൾ ചാടി പോയിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ട് മാത്രം ഇറങ്ങുന്നയാൾ എന്നാണ് ഡ്രാക്കുള സുരേഷിനെപ്പറ്റി പൊലീസ് പറയുന്നത്.

ജൂൺ ആറിന് മോഷണം നടത്തിയ ശേഷം നാട്ടുകാർ പിടിക്കുമെന്നായപ്പോൾ ഇയാൾ മൂവാറ്റുപുഴ പെരുവാംമൂഴി പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി . എന്നാൽ ഇയാൾ ചെന്ന് വീണത് വെള്ളമില്ലാത്ത ഭാഗത്തേക്കായിരുന്നു. വീണുകിടന്ന സുരേഷിനെ നാട്ടുകാർ ചേർന്ന് പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ സുരേഷിന് ഒടിവോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് അറിയാൻ കഴിഞ്ഞു.

പെരുമ്പാവൂർ പൊലീസാണ് ഇയാളെ മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് . 2001 മുതൽ പുത്തൻ കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിലായി 20ൽ പരം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. കറുകുറ്റി ചികിത്സാകേന്ദ്രത്തിൽ നിന്നും ചാടിയ ഇയാളെ കണ്ടെത്താനായി എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇത് മൂന്നാം തവണയാണ് സുരേഷ് ആശുപത്രിയിൽ നിന്ന് ചാടി പോകുന്നത്.

Top