കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ

കൊച്ചി : കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പൊലീസ് പിടിയിലായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നാണ് മോഷണക്കേസ് പ്രതിയായ സുരേഷ് രക്ഷപ്പെട്ടത്. കോലഞ്ചേരി കോളജിന് സമീപത്തു നിന്ന് ഇന്നു രാവിലെയാണ് ഡ്രാക്കുള സുരേഷ് പുത്തൻകുരിശ് പൊലീസിന്റെ വലയിലായത്. സുരേഷിന് കോവിഡ് പോസിറ്റീവ് ആയതിനാൽ വീണ്ടും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തന്നെ ഇയാളെ കൊണ്ടുപോയി. ഇതോടെ പ്രതിയെ പിടികൂടിയ ഒരു എഎസ്ഐയും മൂന്നു പൊലീസുകാരും ക്വാറന്റീനിലാകും.

പുത്തൻകുരിശ് സ്വദേശിയാണ് ഡ്രാക്കുള സുരേഷ്. സുരേഷ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. എന്നാൽ ഡ്രാക്കുള സുരേഷ് എന്ന വട്ടപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ശനിയാഴ്ച രാവിലെ സുരേഷിനെ ആലുവ സബ് ജയിലിലേക്ക് മാറ്റാൻ പുറത്തിറക്കിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി മുങ്ങിയത്. പൊലീസുകാർ പിപിഇ കിറ്റ് ധരിക്കാൻ പോയപ്പോഴായിരുന്നു പ്രതി മുങ്ങിയത്.

പെരുമ്പാവൂരിൽ ഒരു മോഷണക്കേസിൽ പിടിയിലായ സുരേഷ് രണ്ട് തവണയാണ് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും ചാടി പോയത്. ഇവിടെ ഒരു തവണ പൊലീസിനെ ആക്രമിച്ചായിരുന്നു ഇയാൾ കടന്നു കളഞ്ഞത്. തുടർന്ന് റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് പിടികൂടുകയായിരുന്നു. ശേഷം കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ എഫ് വാർഡിൽ പ്രവേശിപ്പിച്ചത്.

Top