ന്യൂഡൽഹി : പ്രമുഖ കലാ പണ്ഡിത ഡോ. കപില വാത്സ്യായന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ഗുല്‍മോഹല്‍ എന്‍ക്ലേവിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം തെളിയിച്ച വ്യക്തിയാണ് അന്തരിച്ച ഡോ. കപില വാത്സ്യായന്‍. മുന്‍ രാജ്യസഭാംഗമായ കപില സംഗീത നാടക അക്കാദമി, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ പദവികള്‍ വഹിച്ചിരുന്നു. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററിന്റെ ആജീവനാന്ത അംഗമാണ്.
മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നുമാണ് ഗവേഷണ ബിരുദമെടുത്തത്. സ്വയര്‍ ആന്‍ഡ് സര്‍ക്കിള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി കൃതികളും രചിച്ചിട്ടുണ്ട്.