ഭീമ ഹര്‍ജിയില്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്ന് ഡോ ബിജു

biju

സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ഡോ ബിജു. മോഹന്‍ലാലിന്റെ പേര് എടുത്തുപറഞ്ഞെന്ന് മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്നും പ്രസ്താവന ഒന്നു കൂടെ വായിച്ചു നോക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കള്‍ക്ക് നല്‍കാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ആരായാലും ഇത് തന്നെയാകും നിലപാടെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നൽകിയ സംയുക്ത പ്രസ്താവന യിൽ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല ഞങ്ങൾ ഉയർത്തിയ നിലപാട് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നൽകുന്ന ആദരവിന്റ്റെ ചടങ്ങിൽ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നതാണ് അത് പാടില്ല എന്നതാണ് ഞങ്ങൾ മുന്നോട്ട് വെച്ചത് . ആ പ്രസ്താവനയുടെ പൂർണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല . മുഖ്യ അതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതിൽ പേര് വെക്കാൻ എല്ലാവരും സമ്മതിച്ചിട്ടുള്ളത് . . ആ പ്രസ്താവന തന്നെയാണ് മുഖ്യമന്തിയ്ക്കും സാംസ്കാരിക മന്ത്രിയ്ക്കും നൽകിയിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുള്ളതും. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ മാധ്യമങ്ങൾ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാർത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടർന്ന് മോഹൻലാലിനെതിരായ പ്രസ്താവനയിൽ നിങ്ങൾ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി . കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവർ വരാൻ പാടില്ല എന്നതല്ല , മറിച്ചു .ഒരു പൊതു നിലപാട് ആണത് . ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല . അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവർക്കെതിരായ ഒരു പ്രസ്താവനയിൽ ഞങ്ങൾ ഒരാളും ഒപ്പ് വെച്ചിട്ടില്ല .അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂർണ്ണമായി വായിച്ചു കേൾപ്പിച്ച ശേഷം ഇത് നിങ്ങൾ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ , അല്ലാതെ മാധ്യമങ്ങൾ ഫോണിൽ വിളിച്ചു മോഹൻലാലിനെതിരെ നിങ്ങൾ ഒപ്പിട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നല്ലേ പറയാൻ സാധിക്കൂ. ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും വായിക്കുമല്ലോ .സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ മുഖ്യ അതിഥി മുഖ്യ മന്ത്രിയും പുരസ്‌കാര ജേതാക്കളും ആയിരിക്കണം . അതല്ലാതെ മറ്റൊരു മുഖ്യ അതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം ഉണ്ടാകാൻ പാടില്ല , ഈ വർഷവും തുടർ വർഷങ്ങളിലും എന്നതാണ് ആ പ്രസ്താവന . അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുന്നു .മാധ്യമങ്ങൾ തെറ്റിധാരണ പടർത്തുന്ന തരത്തിൽ സെൻസേഷണൽ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത് . സംസ്ഥാന ചലച്ചിത്ര പുരസ്കാരം അത് അർഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കൾക്ക് നൽകാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട് . ഇതിൽ വ്യക്തികൾക്ക് യാതൊരു പ്രസക്തിയുമില്ല . മുഖ്യ അതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട്

Top