സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആര്‍. ഇതില്‍ 25 പ്രദേശങ്ങള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ കെ റെയിലിന്റെ കൊല്ലം സ്‌റ്റേഷനും യാര്‍ഡും കാസര്‍കോട് യാര്‍ഡും മുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സില്‍വല്‍ ലൈന്‍ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്‌നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നല്‍കുന്നു. പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ 164 സ്ഥലങ്ങള്‍ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതില്‍ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങള്‍ തീര്‍ത്തും അപകടകരമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്‌റ്റേഷനും യാര്‍ഡും പ്രളയം വന്നാല്‍ മുങ്ങാന്‍ സാധ്യതയേറെ. കാസര്‍കോഡ് യാര്‍ഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തില്‍ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നിര്‍ദ്ദേശം. കാസര്‍കോഡ് സോയില്‍ പൈപ്പിംഗ് മേഖലയിലൂടെയും പാത പോകുന്നു. എംബാങ്ക്‌മെന്റ് അഥവാ തറനിരപ്പില്‍ നിന്നും ഉയര്‍ത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തിലെ പാത നിര്‍മ്മാണത്തിലെ ആശങ്കയും ഡിപിആര്‍ പങ്ക് വെക്കുന്നു.

നിര്‍മ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിര്‍മ്മാണം തീര്‍ന്നാല്‍ പ്രശ്‌നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സില്‍വര്‍ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തില്‍ നിന്നുള്ള നിഗമനം. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോര്‍ട്ട് ഡിപിആറിലെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും

Top