ആര്യന്‍ ഖാന്റെ ബോഡിഗാര്‍ഡ് ആവാന്‍ മോഹിച്ച് ആയിരങ്ങള്‍ ! ഷാരൂഖിന്റെ ഓഫീസില്‍ അപേക്ഷാ പ്രളയം

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ജയിലില്‍ ഇറങ്ങിയ പിന്നാലെ ആര്യന്‍ ഖാന്റെ ബോഡിഗാര്‍ഡ് ആവാന്‍ കിംഗ് ഖാന്റെ ഓഫീസിലേക്കെത്തിയത് നൂറുകണക്കിന് അപേക്ഷകള്‍. മകന്റെ സുരക്ഷയെക്കുറിച്ച് ഷാരൂഖ് ഖാനും ഗൗരി ഖാനും ആശങ്കാകുലാരാണെന്നും വിശ്വസ്തരായ അംഗരക്ഷകരെ തിരയുന്നു എന്നും വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് ആര്യന്റെ അംഗരക്ഷകനാവാന്‍ റെഡിയായി ഇത്രയും അപേക്ഷകള്‍ എത്തിയത്.

മുംബൈയിലെ സുരക്ഷാ സ്ഥാപനങ്ങളും സ്വകാര്യ അംഗരക്ഷകരും ജോലി നേടുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും, അപേക്ഷകള്‍ ഷാറൂഖ് ഖാന്റെ റെഡ് ചില്ലീസ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതില്‍ സെലിബ്രിറ്റികളുടെയും നിശാക്ലബ്ബുകളുടെയും സുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ വര്‍ഷങ്ങളോളം പരിചയമുള്ള വ്യക്തികള്‍ പോലുമുണ്ടത്രേ.

എന്നാല്‍, പുതിയ അംഗരക്ഷകനെ നിയമിക്കുന്നതിനെ പറ്റിയോ അപേക്ഷകളെ കുറിച്ചോ ഷാറുഖ് ഖാനും കുടുംബവും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, കിംഗ് ഖാന്റെ വിശ്വസ്ത അംഗ രക്ഷകനായ രവി സിംഗ് ആര്യന്‍ എവിടെ പോയാലും അനുഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി പുറത്തു വന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആഴ്ച്ചയിലൊരിക്കല്‍ എന്‍സിബി ഓഫീസിലെത്തി ഒപ്പിടണം എന്നതടക്കമുള്ളതാണ് വ്യവസ്ഥകള്‍. മകനെ നാര്‍കോടിക്‌സ് ബ്യൂറോ പിടികൂടിയെന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ വിദേശത്തു നിന്ന് ഷൂട്ടിംഗ് നിര്‍ത്തി ഷാരൂഖ് മുംബൈയില്‍ എത്തിയിരുന്നു.

Top