സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു

ജാമുയി: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വരന്‍ വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചു. സ്ത്രീധനമായി 10,000 രൂപ കൂടി നല്‍കാത്തതിന്റെ പേരിലാണ് വധുവിനെ വഴിയരികില്‍ ഉപേക്ഷിച്ചത്.

വിവാഹത്തിന് വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി.

എന്നാല്‍, ബാക്കി 10,000 രൂപയ്ക്ക് അവര്‍ സാവകാശം തേടിയിരുന്നു. ഇത് അംഗീകരിച്ചുനല്‍കാന്‍ വരനും കൂട്ടരും തയാറായില്ല.

തിങ്കള്‍ രാത്രിയായിരുന്നു കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് കൗസല്യയുടെ മാതാവും ഗ്രാമീണരും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചത്.

എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും, അഞ്ചുമിനിറ്റിനുള്ളില്‍ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കുകയുമായിരുന്നു.

രണ്ടു മണിക്കൂറോളം അമാനെ കാത്തിരുന്നശേഷം കൗസല്യ വീട്ടില്‍ തിരികെയെത്തി. അതേസമയം, വരന്റെ നടപടിക്കെതിരെ വധുവിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബിഹാറിലെ ജാമുയി ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

Top