താത്പര്യമില്ലെങ്കില്‍ കാണേണ്ട, പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്; ലിജോ ജോസ് പെല്ലിശ്ശേരി

ലൈക്കോട്ടൈ വാലിബനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് . മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍വെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തോട് പെരുമാറിയതെന്ന് ലിജോ പറഞ്ഞു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള കലാരൂപങ്ങളില്‍നിന്ന് പ്രചോദനംകൊണ്ട് ഒരുപാട് ഘടകങ്ങള്‍ മലൈക്കോട്ടൈ വാലിബനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

അമര്‍ ചിത്രകഥ, പഞ്ചതന്ത്രകഥ, മറ്റുകോമിക് പുസ്തകങ്ങള്‍ എന്നിവയും ചിത്രത്തിന് ബലമേകിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമ എന്ന രീതിയിലുള്ള പ്രചാരണം തന്നെ വിഷമിപ്പിച്ചു. അത്രയും അധ്വാനിച്ചാണ് സിനിമയെടുത്തത്, അത് ആഘോഷിക്കണമെന്നല്ല പറയുന്നത്. വിമര്‍ശനങ്ങളെ ആ രീതിയിലെടുക്കും. എന്നാല്‍ വാലിബന്റെ ആദ്യ രണ്ട് ദിവസങ്ങളിലെ ചര്‍ച്ച തികച്ചും തെറ്റായ ദിശയിലായിരുന്നുവെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.

‘എനിക്കാ സിനിമ ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ടദുദിവസങ്ങളിലെ പ്രതികരണങ്ങള്‍. ഒന്നരവര്‍ഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തില്‍ ഇന്നേവരെ വന്നതില്‍ ഏറ്റവും മോശം സിനിമ എന്ന ചര്‍ച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഃഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്. എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല.’ ലിജോ പറഞ്ഞു.

ഒരു സിനിമയുടെപേരില്‍ പ്രേക്ഷകര്‍ പരസ്പരം കല്ലേറു നടത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കില്‍ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷേ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. സിനിമയുടെ യഥാര്‍ത്ഥ താളം എന്താണെന്ന് മനസിലാക്കത്തക്കവിധമുള്ള മറ്റൊരു ട്രെയിലര്‍ ഇറക്കാമായിരുന്നെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.

Top