ഗ്രൂപ്പ്തർക്കത്തില്‍ ഉമ്മൻചാണ്ടിയെ വലിച്ചിഴയ്ക്കരുത് ;തിരുവഞ്ചൂർ

തിരുവനന്തപുരം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരിലെത്തി കണ്ട് ചര്‍ച്ച നടത്തിയിരുന്നു.എന്നാല്‍ ഗ്രൂപ്പ് തർക്കം നടത്തുന്നവർ ഉമ്മൻ ചാണ്ടിയെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.രോഗാവസ്ഥയിൽ അദ്ദേഹത്തെ വിവാദ നായകനാക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്.ഉമ്മൻചാണ്ടി കോൺഗ്രസിന്‍റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് പൂനസംഘടന വിവാദത്തില്‍ എ ഐ ഗ്രൂപ്പുകൾ സംയുക്ത യോഗം ചേർന്നു. നേതൃത്വത്തിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു.രമേശ് ചെന്നിത്തല,എംഎം ഹസ്സൻ,കെസി ജോസഫ് ബെന്നി ബെഹനാൻ ,ജോസഫ് വാഴക്കന്‍,എം കെ രാഘവൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

ഗ്രൂപ്പുകളുടെ ഐക്യവും പടയൊരുക്കവും സതീശനെതിരെയെന്നാണ് വിലയിരുത്തല്‍.മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയ്യാറാകുന്നില്ലെന്നാണ് ഗ്രൂപ്പുകളുടെ വിമര്‍ശനം.പുന:സംഘടന പട്ടികയിൽ അടക്കം ചർച്ചയ്ക്ക് തയ്യാറാകാതിരുന്നത് സതീശൻ എന്നാണ് പരാതി.

സോളാറിൽ സിപിഐ നേതാവ് സി ദിവാകരൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തി . പ്രസ്താവനകൾക്കപ്പുറത്ത് വലിയ ചർച്ചയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പരാതി. ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.

അതേ സമയം സോളാർ കമ്മീഷനെതിരായ പരാമർശം ദിവകാരൻ തന്നെ തിരുത്തിയതാണ് വിഷയം കൂടുതൽ സജീവമാക്കാതിരുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ വിശദീകരണം. സോളാറിൽ ഉമ്മൻചാണ്ടിയെ എൽഡിഎഫ് അകാരണമായി വേട്ടയാടിയെന്ന് നിലപാട് നിരവധി തവണ വിശദീകരിച്ചതാണെന്നും നേതൃത്വം പറയുന്നു.

Top