കങ്കണയെ മഥുരയിലേക്ക് ആനയിച്ച് സംഘപരിവാര്‍; രാജ്യസ്‌നേഹമുള്ളവര്‍ എന്നെ കേള്‍ക്കുമെന്ന് താരം

മഥുര: മഥുരയില്‍ സന്ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണൗട്ട്. മഥുരയിലുള്ളത് രാജ്യാതിര്‍ത്തിയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണെന്നും അത് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീക്കിത്തരുമെന്നു പ്രതീക്ഷിക്കുന്നെന്നും കങ്കണ പറഞ്ഞു. പൊലിസും സംഘപരിവാര പ്രവര്‍ത്തകരുമാണ് മഥുരയില്‍ നടിയെ സ്വീകരിച്ചത്.

ഉത്തര്‍പ്രദേശ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രദേശം നടി സന്ദര്‍ശിച്ചത്. മഥുരയിലേക്ക് പുറപ്പെട്ടത് മുതലുള്ള ചിത്രങ്ങളും ദൃശ്യങ്ങളും കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. പ്രദേശം വളരെ സുരക്ഷ ഒരുക്കിയ ഇടമാണെന്നും എല്ലായിടത്തും പ്രവേശിക്കാനോ ഫോട്ടോയെടുക്കാനോ അനുമതിയില്ലെന്നും നടി കുറിച്ചു.

എന്നാല്‍ ഇവിടുത്തെ എല്ലാ സ്ഥലങ്ങളും ജനങ്ങള്‍ക്കായി യോഗി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും നടി പറഞ്ഞു. യു.പി മുഖ്യമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്തു കൊണ്ടായിരുന്നു നടിയുടെ പരാമര്‍ശം.

ശ്രീകൃഷ്ണന്റെ യഥാര്‍ത്ഥ ജനനസ്ഥാനം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റണാവത്ത് പറഞ്ഞു. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ് ഉണ്ടെന്നും നടി ആരോപിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാനില്ലെന്നും ദേശീയവാദികളായിട്ട് ആരുണ്ടോ അവര്‍ക്കായി പ്രചരണ രംഗത്ത് ഇറങ്ങുമെന്നും നടി കങ്കണ റണൗട്ട് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിനാണ് അവരുടെ മറുപടി.

തന്റെ പ്രസ്താവനകള്‍ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആളുകള്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സത്യസന്ധരും ധീരരും ദേശീയവാദികളും രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നവരും ഞാന്‍ പറയുന്നത് ശരിയാണെന്ന് പറയുന്നതായി കങ്കണ പറഞ്ഞു.

Top