ട്രംപിന്റെ ആഡംബര വിമാനം കട്ടപ്പുറത്ത്

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർഭാട ജീവിതത്തിന്റെ മുഖമുദ്രയായ ആഡംബര വിമാനമായ ബോയിങ് 757 കട്ടപ്പുറത്തെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ആകുന്നതിന് മുൻപ് ട്രംപ് യാത്ര ചെയ്തിരുന്നത് ഈ വിമാനത്തിലാണ്. ഇരിപ്പിടം 24 കാരറ്റിൽ സ്വർണത്തിൽ പൊതിഞ്ഞതായിരുന്നു. വിമാനം ഇപ്പോൾ ന്യൂയോർക്കിലെ ഓറഞ്ച് കൗണ്ടി എയർപോർട്ട് റാംപിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്.

ട്രംപിന്റെ ഇഷ്ടവിമാനം ഇനി പറക്കണമെങ്കിൽ വലിയൊരു തുക മുടക്കേണ്ടിവരും. ഇരട്ട എഞ്ചിനുകളിൽ ഒന്ന് പൂർണമായും മാറ്റേണ്ടിവരും. ഇതിന് മാത്രം പത്ത് ലക്ഷത്തിൽ അധികം ഡോളർ ചെലവ് വരും. ട്രംപ് ഉപയോഗിച്ചിരുന്ന കാലത്ത് തന്നെ വലിയ പണച്ചിലവായിരുന്നു വിമാനം പറന്നുയരുന്നതിന്. ഏതാണ്ട് ഒരു മണിക്കൂർ പറക്കുന്നതിന് 15000 ഡോളർ മുതൽ 18000 ഡോളർ വരെയാണ് ചെലവ്. ഏകദേശം 10 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപവരെ വരും ഇത്.

2010ൽ മൈക്രൊസോഫ്സ്റ്റ് സഹ സ്ഥാപകനും ശതകോടീശ്വരനുമായ പോൾ അലനിൽ നിന്നാണ് ട്രംപ് വിമാനം സ്വന്തമാക്കുന്നത്. അലൻ പോൾ വിമാനം വാങ്ങുന്നതിന് മുൻപ് 1990കളിൽ മെക്‌സിക്കോയിൽ യാത്രാവിമാനമായാണ് ബോയിംഗ് 757 ഉപയോഗിച്ചിരുന്നത്. 223 പേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന വിമാനം ട്രംപ് പുതുക്കി പണിത് 43 പേർക്ക് യാത്രചെയ്യാവുന്നതാക്കി ചുരുക്കിയിരുന്നു.

കിടപ്പുമുറി, അടുക്കള, ഗസ്റ്റ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും വിമാനത്തിലുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ പ്രചാരണ കാലം മുതൽ ട്രംപ് ബോയിംഗ് വിമാനത്തിന്റെ ചെലവ് അറിഞ്ഞിരുന്നില്ല. എന്നാലിപ്പോഴത്തെ സാഹചര്യത്തിൽ വിമാനം പൊടിതട്ടിയെടുക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

Top