ട്രംപ് എത്തുമ്പോള്‍ മോദി സര്‍ക്കാര്‍ ചെലവാക്കുന്നത് മിനിറ്റിന് 55 ലക്ഷം

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തുമ്പോള്‍ മോദിസര്‍ക്കാര്‍ മിനിറ്റുകള്‍ക്ക് ചെലവാക്കുന്നത് 55 ലക്ഷംരൂപ. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. ഏകദേശം നൂറുകോടിയോളം രൂപ മൂന്നരമണിക്കൂര്‍ മാത്രമുള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ചെലവാക്കുന്നുണ്ടെന്നാണ് വിവരം.

റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളം മുടക്കുക. സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്‌കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക. റോഡുകളുടെ നിര്‍മാണം നഗരസഭാ ബജറ്റിലുള്ളതിനാല്‍ നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.
24നാണ് ട്രംപ് ഗുജറാക്കിലെത്തുക മൂന്നരയോടെ ഡല്‍ഹിക്കുമടങ്ങും. ഇതിനിടെ റോഡ്‌ഷോ, സാബര്‍മതി ആശ്രമസന്ദര്‍ശനം, മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോകേെറക്കാഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടു.

അമ്പതിനായിരം ആളുകള്‍ ഇവരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ ഉണ്ടാകും. 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇവരിലേറെയും ബി.ജെ.പി. പ്രവര്‍ത്തകരായിരിക്കും. എല്ലാവരുടെയും പേരുവിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. പതിനായിരത്തോളം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സര്‍വീസ്, എന്‍.എസ്.ജി., എസ്.പി.ജി. എന്നിവര്‍ക്കു പുറമേയാണിത്. പ്രധാനസ്ഥലങ്ങളില്‍ ആന്റി-സ്‌നൈപ്പര്‍ ടീമും ഉണ്ടാകും.

Top