Donald Trump’s phone call with Taiwan president risks China’s wrath

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്‍ പ്രസിഡന്റ് സയ്ഇങ് വെനുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ജിമ്മി കാര്‍ട്ടറിനു ശേഷം തായ്‌വാനുമായി ബന്ധം പുലര്‍ത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.

തായ്‌വാന്‍ പ്രസിഡന്റ് സയ്ഇങ് വെനുമായി നടത്തിയ സംഭാഷണത്തില്‍ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.

1979ല്‍ ചൈനയുമായി ബന്ധം സ്ഥാപിക്കപ്പെട്ടതിനു ശേഷം അമേരിക്ക തായ്‌വാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇത് ആദ്യമായാണ്.

തായ്‌വാനുമായുള്ള അമേരിക്കയുടെ പുതിയ സൗഹൃദത്തോട് ചൈന എങ്ങനെ പ്രതികരിക്കും എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. തങ്ങളുടെ കീഴിലുള്ള വിഘടിത പ്രദേശമായാണ് ചൈന തായ്‌വാനെ കാണുന്നത്. കഴിഞ്ഞ 60 വര്‍ഷത്തോളമായി ശത്രുതാപരമായ ബന്ധമാണ് ചൈനയും തായ് വാനും തമ്മില്‍ നിലനില്‍ക്കുന്നത്.

അമേരിക്കയുടെ വിദേശാകാര്യ നയത്തിലും നിലപാടുകളിലും സഖ്യങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ നിയുക്ത പ്രസിഡന്റിന് അവകാശമുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വിഭാഗം പ്രതിനിധി പറഞ്ഞു. എന്നാല്‍ തായ് വാനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം അങ്ങനെയൊരു നിലപാട് മാറ്റമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1949 ലെ ആഭ്യന്തര കലാപത്തോട് കൂടിയാണ് തായ്‌വന്‍ ചൈനയില്‍ നിന്ന് വേര്‍പെടുന്നത്. തായ്‌വാനെ ആക്രമിച്ച് കീഴടക്കുമെന്ന് പലതവണ ചൈന ഭീഷണിപെടുത്തിയിരുന്നു. തായ്‌വാന്‍ ചൈനയുടെ ഭാഗം തന്നെയാണ് എന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്.

Top