മുഖാവരണം ധരിക്കാന്‍ കൂട്ടാക്കാതിരുന്ന ട്രംപ് ഒടുവില്‍ മാസ്‌ക് ധരിച്ചു

വാഷിങ്ടണ്‍: കോവിഡ് കത്തിപ്പടര്‍ന്നിട്ടും മുഖാവരണം ധരിക്കാന്‍ കൂട്ടാക്കാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകരെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ ഒരു ആശുപത്രിയിലാണെങ്കില്‍ മാസ്‌ക് ധരിക്കുന്നത് ഉത്തമമാണെന്ന് ഞാന്‍ കരുതുന്നു’, വൈറ്റ് ഹൗസില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹെലികോപ്ടറില്‍ സൈനിക ആശുപത്രിയിലെത്തിയ ട്രംപ് ആശുപത്രിക്കുള്ളില്‍ മാസ്‌ക്കണിഞ്ഞിരുന്നെങ്കിലും ഹെലികോപ്ടറില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല.

താന്‍ മാസ്‌ക് ഉപയോഗിക്കില്ലെന്ന് നേരത്തെ ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഈ നിലപാട് അദ്ദേഹം പരസ്യമാക്കി. സന്തത സഹചാരികള്‍ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ് തീരുമാനം മാറ്റാന്‍ തയാറായിരുന്നുമില്ല.

Top