മാസ്‌കുകള്‍ ധരിക്കാതെ ആയിരങ്ങള്‍ : മുന്നറിയിപ്പുകള്‍ അവഗണിച്ച് ട്രംപിന്റെ റാലി

തുള്‍സ: കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്ലഹോമയിലെ തുള്‍സയില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റാലി. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായാണ് ട്രംപിന്റെ ഈ റാലി.

മാസങ്ങള്‍ക്കു ശേഷം തുള്‍സയിലെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ റാലിയില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ 19,000ത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.മാസ്‌കുകള്‍ വിതരണം ചെയ്‌തെങ്കിലും നല്ല ശതമാനവും അത് ധരിക്കാന്‍ തയാറായില്ല.

കഴിഞ്ഞ ആഴ്ച തുള്‍സയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്.അതിനാല്‍ റാലി മാറ്റിവയ്ക്കണമെന്ന് തുള്‍സയിലെ തദ്ദേശ ആരോഗ്യ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും റാലി സുരക്ഷിതമാണെന്നും മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒക്ലഹോമ ഗവര്‍ണര്‍ പറഞ്ഞത്.

മാസ്‌ക്കും സാനിറ്റൈസറും വിരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചതെങ്കിലും പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഇത് ഉപയോഗിച്ചില്ല.ഇത്രയും ഗുരുതരമായ സാഹചര്യത്തിലും കോവിഡ് പ്രതിരോധത്തെ കാറ്റില്‍ പറത്തുംവിധമായിരുന്നു റാലി.

അതേസമയം റാലിയുടെ സംഘാടകരില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ റാലിയ്ക്കു മുന്‍പ തന്നെ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അപ്പോള്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചെന്നുമാണ് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് സംശയിക്കുന്നതോ രോഗബാധിതരോ ആരും തന്നെ ഇന്നലെ നടന്ന റാലിയുടെ ഭാഗമായിട്ടില്ലെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ലോകത്ത് കോവിഡ് രോഗികളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന യുഎസില്‍ 23,30,578 പേരാക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,21,980 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു കഴിഞ്ഞു.

Top