അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്ററെ ട്രംപ് പുറത്താക്കി

mac3

വാഷിങ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ). വിദേശകാര്യമന്ത്രി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി മൈക്ക് പാംപിയോയെ അവരോധിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മക്മാസ്റ്ററുടെ പുറത്താക്കല്‍.

മുന്‍ സേനാ ജനറലായ മക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പം പുലര്‍ത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മക്മാസ്റ്റര്‍ വഴങ്ങാത്തയാളും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.

അധികാരത്തിലെത്തിയ ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. റഷ്യന്‍ സ്ഥാനപതിയുമായി ഉപരോധം നീക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചുമതലയേല്‍ക്കും മുമ്പ് ചര്‍ച്ച ചെയ്തെന്ന ആരോപണത്തെത്തുടര്‍ന്ന് നേരത്തെ മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചിരുന്നു.

Top