മോദി -ട്രംപ് കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാകും സൂചന നല്‍കി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിക്കുമെന്ന് വൈറ്റ്ഹൗസ്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ബഹുമാനമുണ്ട്. ആ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമം അടക്കം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടാം. സംയുക്ത പ്രസ്താവനയിലും വിഷയം പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.ജനാധിപത്യ മൂല്യങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഉയര്‍ത്തിക്കാണിക്കുന്ന കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24നും 25നുമാണ് ട്രപ് ഇന്ത്യയിലെത്തുന്നത്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി വന്‍ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികള്‍ മതില്‍കെട്ടി മറച്ചും, മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റര്‍ ജലം ഒഴുക്കി വൃത്തിയാക്കിയുമെല്ലാം വന്‍ ഒരുക്കങ്ങളാണ് വെറും മൂന്ന് മണിക്കൂര്‍ മാത്രം ഉള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ഒരുക്കുന്നത്.

കൂടാതെ നമസ്‌തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണു നഗരത്തിനു കാവലിരിക്കുന്നത്.വേദിക്കരികില്‍ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസസും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്പിജിയും നിലയുറപ്പിച്ചിട്ടുണ്ടാകും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തൂണുകളോടു ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികരും കാവലിരിക്കും. ഏറ്റവും ഒടുവില്‍ സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാച്ചുമതല.

അതേസമയം ട്രംപ് കുടുംബസമേതമാണ് ഇന്ത്യയിലെത്തുന്നതെന്ന് വാര്‍ത്തയും ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. 24ന് ഇന്ത്യയില്‍ എത്തുന്ന ട്രംപിനൊപ്പം ആഭ്യ മെലാനിയ ട്രംപും മകള്‍ ഇവാന്‍ക ട്രംപും മരുമകന്‍ ജെറാദ് കഷ്നറും ഉണ്ടാകും. ആദ്യം ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രപുമാത്രമാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെയാണ് മകളും മരുമകനും കൂടി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Top