Donald Trump Questions Hillary Clinton’s ‘Mental And Physical Stamina’

ന്യൂയോര്‍ക്ക്: ഹിലരിയുടെ അനാരോഗ്യം തെരഞ്ഞെടുപ്പ് വിഷയമാക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

ഹിലരി മാനസികവും ശാരീരികവുമായി തളര്‍ന്നിരിക്കുകയാണന്നും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ അവര്‍ക്കാകില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റന്റെ ആരോഗ്യനില സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുകയാണ്.

2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം അനുസ്മരണ സമ്മേളനത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കുകയും തുടര്‍ന്ന് ഹിലരി സമ്മേളന സ്ഥലത്ത് നിന്ന് തിരികെ പോകുകയും ചെയ്തു.

ഹിലരിക്ക് ന്യുമോണിയ ആണെന്നും പെട്ടെന്ന് തന്നെ ആരോഗ്യനില വീണ്ടെടുക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

അസുഖത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയിലേയും നെവാഡയിലെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഹിലരി റദ്ദാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ സംഭവം അമേരിക്കന്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചാ വിഷയമാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം. ഹിലരി ക്ലിന്റന്‍ ക്ഷീണിതയും അവരുടെ ആരോഗ്യനില വളരെ മോശവുമാണെന്നാണ് ട്രംപിന്റെ പ്രചരണം.

ഹിലരിയുടെ അനാരോഗ്യം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിരിക്കുയാണ്. അനാരോഗ്യം, ഹിലരിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Top