കിം-ട്രംപ് കൂടിക്കാഴ്ച വിജയം കണ്ടു; യുദ്ധതടവുകാരെ കൈമാറാന്‍ ധാരണയായതായി രാജ്യങ്ങള്‍

സിംഗപ്പൂര്‍: ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മില്‍ നടന്ന ചരിത്ര കൂടിക്കാഴ്ചയില്‍ യുദ്ധതടവുകാരെ കൈമാറാന്‍ ധാരണയായതായി അമേരിക്കയും ഉത്തരകൊറിയയും. കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

Top