ലോകം ആശങ്കപ്പെട്ട മൂന്നാം ലോകമഹായുദ്ധത്തിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണം വെറും പേരിന് മാത്രമായിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഗള്‍ഫ് യുദ്ധത്തിന്റെ അരികിലെത്തിയ സംഘര്‍ഷങ്ങള്‍ തുടരില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ അക്രമത്തില്‍ യുഎസ്, ബ്രിട്ടീഷ് മറ്റ് സഖ്യസൈനികര്‍ എന്നിവരൊന്നും കൊല്ലപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ‘ഉരുളയ്ക്ക് ഉപ്പേരി’ പോലെ ഇറാന് പിന്നാലെ പോകുന്നില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി വരുന്നത്.
ഇറാഖിലെ മിസൈല്‍ അക്രമണം ഇറാന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമായിരുന്നുവെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. പ്രത്യേകിച്ച് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാതിരിക്കാന്‍ മനഃപ്പൂര്‍വ്വം ശ്രമിച്ചതായി സ്ഥിരീകരിക്കുന്നുണ്ട്. ഇറാന്റെ ഭീകരതയുടെയും, കൊലപാതകത്തിന്റെ നാളുകള്‍ അവസാനിച്ചതായി ട്രംപ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ നൂതനമായ രഹസ്യ ഹൈപ്പര്‍സോണിക് മിസൈല്‍ സിസ്റ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഇസ്ലാമിക് റിപബ്ലിക്കിന് എതിരായ കടുത്ത ഉപരോധങ്ങളെക്കുറിച്ചും വ്യക്തമാക്കി.
ഇറാഖിലെ യുഎസ് അസദ്, എര്‍ബില്‍ എയര്‍ ബേസുകളില്‍ 22 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈറ്റ് ഹൗസില്‍ നിന്നും ട്രംപ് നിലപാട് വ്യക്തമാക്കിയത്. ‘പുരോഗമിച്ച ലോകം ഇറാന് ശക്തമായ സന്ദേശമാണ് നല്‍കുന്നത്, അവരുടെ കൊലപയുടെയും, ഭീകരതയുടെയും ദിവസങ്ങള്‍ അവസാനിച്ചു. ഇറാന്റെ നശിപ്പിക്കല്‍, അസ്ഥിരമാക്കല്‍ നടപടികള്‍ രാജ്യം ഇതുവരെ സഹിച്ചു. ആ ദിവസങ്ങള്‍ കഴിഞ്ഞു’, ട്രംപ് കൂട്ടിച്ചേര്‍ത്തു.
മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ക്കിടെ ഇറാന്‍ മുട്ടുമടക്കിയെന്നാണ് തോന്നുന്നതെന്ന് യുഎസ് പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഇത് ലോകത്തിന് നല്ല കാര്യമാണ്. ഇറാന് മേല്‍ ശക്തമായ ഉപരോധം ഉടന്‍ നടപ്പാക്കും, ആ രാജ്യത്തിന്റെ പെരുമാറ്റം മാറുന്നത് വരെ ഇത് നിലനിര്‍ത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.