Donald Trump calls Hillary Clinton ‘the devil’

വാഷിങ്ടന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു റഷ്യയോടു സമ്പൂര്‍ണമായ കൂറാണെന്നും ഇതു ദേശസുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതായും ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍.

‘പുടിനെ പിന്തുണയ്ക്കാന്‍ ട്രംപ് വല്ലാത്ത താല്‍പര്യമാണു കാട്ടുന്നതെന്നു നമുക്കറിയാം. ക്രൈമിയയിലും യുക്രെയ്‌നിലും പുടിന്റെ ഇടപെടലുകളെ ട്രംപ് പിന്തുണയ്ക്കുന്നു. ഇവിടെ അമേരിക്ക ഇടപെടരുതെന്നാണു ട്രംപിന്റെഅഭിപ്രായം.. റഷ്യയ്‌ക്കെതിരായ ഉപരോധം നീക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം’ – ഹിലരി പറഞ്ഞു.

ക്രൈമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ത്ത പുടിന്റെ നടപടി യുഎസ് അംഗീകരിക്കണമെന്നും മോസ്‌കോയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇതാണു വഴിയെന്നുമാണു കഴിഞ്ഞദിവസം ട്രംപ് ടിവി അഭിമുഖത്തില്‍ പറഞ്ഞത്. ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യയുമായി സഹകരണം ശക്തമാക്കാനും ഇതു സഹായിക്കും. റഷ്യയുടെ ഭാഗമാകാനാണു ക്രൈമിയയിലെ ജനങ്ങളുടെ താല്‍പര്യമെന്നും ട്രംപ് പറഞ്ഞു. ഒബാമ ഭരണകൂടത്തിന്റെ റഷ്യന്‍ നയത്തിനു വിരുദ്ധമാണിത്.

എന്നാല്‍, പുടിനുമായി തനിക്കൊരു ബന്ധവുമില്ലെന്നു ട്രംപ് പറഞ്ഞു. തന്നെക്കുറിച്ചു നല്ലതു പറഞ്ഞതുകൊണ്ടാണു മുന്‍പ് പുടിനെ പുകഴ്ത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഞാന്‍ പുടിനെ നേരിട്ടു കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുടിനുമായി എനിക്കൊരു ബന്ധവുമില്ല’ – ട്രംപ് പറഞ്ഞു.

ഹിലരി ക്ലിന്റന്റെ കാണാതായ 30,000 ഇമെയിലുകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞയാഴ്ച റഷ്യയോടു ട്രംപ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇതു താന്‍ ഹാസ്യരൂപേണ പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീടു തിരുത്തി.

Top