ഗാര്‍ഹിക റിക്രൂട്ട്‌മെന്റ്: മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍

housemaid

കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി കുവൈറ്റ് പുതിയ കരാറുണ്ടാക്കുന്നു . ബലി പെരുന്നാള്‍ അവധിക്കു ശേഷമാണ് കരാര്‍ നടപടികള്‍ ആരംഭിക്കുന്നത്. ഇതിനായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ബലി പെരുന്നാളിന് ശേഷം കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈറ്റിലെത്തുമെന്ന സൂചനയാണ് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കിയത്. ഇലക്ട്രോണിക് സംവിധാനം വഴി വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇത് പ്രാബല്യത്തിലാവുന്നതോടെ സ്‌പോണ്‍സര്‍മാര്‍ക്ക് ഇഷ്ടമുള്ള രാജ്യത്തുനിന്ന് ഇഷ്ടമുള്ള പ്രായ വിഭാഗത്തിലുള്ള ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കാവുന്നതാണ്. വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പരിശോധിച്ച് വരികയാണെന്നും നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫിലിപ്പൈന്‍സുമായി പുതുക്കിയ ഗാര്‍ഹിക തൊഴിലാളി കരാറില്‍ അടുത്തിടെ കുവൈറ്റ് ഒപ്പു വെച്ചിരുന്നു .തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴില്‍ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്നതായിരുന്നു കരാര്‍ . ഇതേ മാതൃകയില്‍ ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും കരാറുണ്ടാക്കാനാണ് കുവൈറ്റ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മന്ത്രി ഹിന്ദ് സബീഹ് ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top