സ്വർണക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരായേക്കില്ല

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇന്നും സ്പീക്കർ ഹാജരാകില്ല.

ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്.

സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ.ഡിയുടെ വാദം. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി ഹൈക്കോടതിയുടെ നിർദേശത്തിന് വിരുദ്ധമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

Top