രൂപയ്ക്ക് തിരിച്ചടി: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌

rupee trades

മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ, രൂപയുടെ മൂല്യം 70.82ല്‍ എത്തി. 70.59 ആയിരുന്നു ബുധനാഴ്ച രൂപയുടെ മൂല്യമെത്തിയത്. ഈ മാസം 13നു രൂപ 110 പൈസയാണ് ഇടിഞ്ഞിരുന്നത്. എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് വന്‍തോതില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും, വിദേശനിക്ഷേപം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്. ബുധനാഴ്ച വ്യാപാര മധ്യത്തില്‍ രൂപ 70.65 വരെ എത്തിയിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന സാമ്പത്തിക വളര്‍ച്ച, ധനകമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് ഇനി വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം കനത്ത തിരിച്ചടി നേരിട്ട കറന്‍സിയാണു രൂപ. ഈ വര്‍ഷം മൂല്യത്തില്‍ 10 ശതമാനം ഇടിവാണ് ഉണ്ടായത്. കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തുന്ന ആശങ്കയാണു രൂപയ്ക്കു തിരിച്ചടി നല്‍കുന്നത്. നാണ്യപ്പെരുപ്പം ഉയരാനും സാധ്യതയുണ്ട്.

രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കയറ്റം ഇറക്കുമതിച്ചെലവും, കുത്തനെ ഉയര്‍ത്തും. നടപ്പു സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനത്തില്‍ എത്തുമെന്നാണു കണക്കാക്കുന്നത്. എന്നാല്‍ എണ്ണവില വീണ്ടും കുതിച്ചുകയറി ബാരലിനു 80 ഡോളര്‍ പിന്നിട്ടാല്‍ സിഎഡി 3.5% കടന്നേക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതും, വിദേശ നാണ്യ കരുതല്‍ ശേഖരം 40084.7 കോടി ഡോളര്‍ എന്ന സുരക്ഷിത നിലവാരത്തില്‍ തുടരുന്നതും ആശ്വാസം പകരുന്ന ഘടകങ്ങളാണ്.

Top