ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തകരുന്നു

RUPEES

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തകരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72. 18 രൂപയായി ഇന്ത്യന്‍ കറന്‍സി പുതിയ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു രൂപയുടെ മൂല്യം തിരിച്ചു കയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച് 71. 73 ല്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 72. 04 വരെ എത്തിയെങ്കിലും ആര്‍ ബി ഐ ഇടപെട്ടതോടെ ശക്തി നേടുകയായിരുന്നു. സെപ്റ്റംബര്‍ ആറിന് രൂപയുടെ മൂല്യം 72. 11 ല്‍ എത്തിയിരുന്നു. അസംസ്‌കൃത എണ്ണവില വര്‍ധനവിനെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിനും, സെപ്റ്റംബര്‍ നാലിനുമിടയില്‍ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.

യുഎസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറന്‍സിക്ക് തിരിച്ചടിയായി. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.

Top