‘ക്ഷമയ്ക്ക് പരിധിയുണ്ട്’ ദോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

ബെയ്ജിങ്: ദോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാവാത്ത ഇന്ത്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന.

ഇന്ത്യയോട് പരമാവധി സൗമനസ്യം കാട്ടിയിരിക്കുകയാണെന്നു പറഞ്ഞ ചൈന, സംയമനത്തിന് അതിന്റെ പരിധിയുണ്ടെന്നും മുന്നറിയിപ്പു നല്‍കി.

ദോക് ലാം വിഷയത്തില്‍ ചൈന അങ്ങേയറ്റം ക്ഷമയാണ് തുടരുന്നത്. എന്നാല്‍ ചൈന പാലിക്കുന്ന സംയമനത്തിനും പരിധിയുണ്ട്.

നയതന്ത്ര ചര്‍ച്ചകളിലൂടെ വിഷയത്തില്‍ പരിഹാരം കാണാന്‍ തങ്ങള്‍ പരിശ്രമിച്ചു. മേഖലയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ ചൈനീസ് പട്ടാളവും അങ്ങേയറ്റത്തെ കരുതലിലാണ് തുടരുന്നത്.

എന്നാല്‍ സംയമനത്തിനും ചില തത്വങ്ങളുണ്ടെന്നും പരിധിയുണ്ടെന്നും ചൈനീസ് ആര്‍മി വക്താക്കള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ശാന്തിയും സമാധാനവും പുലരേണ്ടതുണ്ടതുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 16ന് ചൈന, ദോക് ലാം മേഖലയില്‍ റോഡു നിര്‍മാണം തുടങ്ങിയതു മുതലാണ് പ്രശ്‌നങ്ങളുടെ ആരംഭം.

ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം.

400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

തുടര്‍ന്ന് ഒരു മാസത്തിലേറെ നാളായി ട്രൈ ജംഗ്ഷനില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ നേര്‍ക്കു നേര്‍ തുടരുകയാണ്. ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്ന് നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും വ്യക്തമാക്കിയിരുന്നു.

Top