‘പട്ടിയും പൂച്ചയും മനുഷ്യരല്ല’; വണ്ടിയിടിച്ച് തെരുവുനായ കൊല്ലപ്പെട്ടതിന് കേസെടുക്കാനാവില്ല

മുംബൈ: നായയും പൂച്ചയുമൊന്നും അടിസ്ഥാനപരമായി മനുഷ്യരല്ലെന്ന് മുംബൈ ഹൈക്കോടതി. വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണ് പ്രതികരണം. ഇന്ത്യൻ ശിക്ഷാനിയമം 279, 337 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. എന്നാൽ അശ്രദ്ധമായി വാഹനമോടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയ കോടതി എഫ്ഐആർ റദ്ദാക്കി.

വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ 429 പ്രയോഗിച്ചതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. ഫുഡ് ഡെലിവറി ബോയ് ആയി പാർട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ 20കാരനെതിരെയാണ് കേസ് എടുത്തത്. അനാവശ്യമായി കേസെടുത്തതിന് ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കി വിദ്യാർത്ഥിക്ക് 20,000 രൂപ ചെലവ് നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദ്ദേശിച്ചു.

2020 ഏപ്രിൽ 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മാനസ് ഗോഡ് ബോലെ എന്ന വിദ്യാർത്ഥി ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവ് നായയെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നായ പ്രേമിയുടെ പരാതിയിൽ മറൈൻ ഡ്രൈവ് പൊലീസ് മോട്ടോർ വാഹന നിയമത്തിലെ ഐപിസി സെക്ഷൻ 279, 337, 429, 184, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 64-ാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ വിദ്യാർഥിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 279, 337, 429 വകുപ്പുകൾ ചുമത്തിയത് ചോദ്യം ചെയ്താണ് വിദ്യാർഥി കോടതിയെ സമീപിച്ചത്. ഐപിസിയുടെ സെക്ഷൻ 429 അനുസരിച്ച് ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമാണ് ഈ വകുപ്പ് ചുമത്താനാകുക.

Top