ഏപ്രില്‍ 30നകം എഫ്എടിസിഎ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ നിര്‍ജീവമാകും

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എഫ്എടിസിഎ (ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ലയന്‍സ് ആക്ട്)പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.

ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് സാക്ഷ്യപത്രം നിര്‍ബന്ധമാക്കും.

2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാക്കുന്നത്.

പാന്‍ വിവരങ്ങള്‍, ജനിച്ച രാജ്യം, താമസിക്കുന്ന രാജ്യം, നാഷ്ണാലിറ്റി, ജോലി, വാര്‍ഷിക വരുമാനം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് സാക്ഷ്യപത്രം.

ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കുന്നുണ്ടെങ്കില്‍ ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പറും നല്‍കണം.

ഏപ്രില്‍ 30നകം എഫ്എടിസിഎ മാനദണ്ഡം പാലിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ നിര്‍ജീവമാകും. അക്കൗണ്ടില്‍നിന്ന് പണം എടുക്കുന്നതിനോ, മ്യച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിന്‍വലിക്കുന്നതിനോ കഴിയാതെവരും.

2015 ജൂലായില്‍ ഇന്ത്യയും യുഎസും ഒപ്പിട്ട കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നികുതി ലംഘകരെ ക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണം. വിവരങ്ങള്‍ നല്‍കാത്ത അക്കൗണ്ടുകള്‍ ഇത് പ്രകാരമാണ് മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Top