രാഹുല്‍ ഗാന്ധിക്ക് ഹൈദരാബാദില്‍ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോ; വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ്: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നല്ലാതെ ഹൈദരാബാദില്‍ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോ എന്നാണ് ഒവൈസിയുടെ ചോദ്യം. വാചക കസര്‍ത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടതെന്നും ഒവൈസി.

ഞാന്‍ നിങ്ങളുടെ നേതാവിനെ വെല്ലുവിളിക്കുന്നു..ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നല്ല, ഹൈദരാബാദില്‍ നിന്ന് മത്സരിക്ക്. വലിയ വാചക കസര്‍ത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരുപാട് ന്യായീകരണങ്ങള്‍ ഉണ്ടാകാം, പക്ഷേ നേരിടാന്‍ ഞാന്‍ തയാറാണ്’ – തന്റെ പാര്‍ലമെന്റ് മണ്ഡലമായ ഹൈദരാബാദില്‍ സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എഐഎംഐഎം എംപി.

കോണ്‍ഗ്രസ് ബിജെപിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴിലാണെന്നും ഒവൈസിആരോപിച്ചു. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നടപടിയെടുത്തില്ല. മോദിക്കെതിരായ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കാണെന്നും ഒവൈസി. ബിജെപി, ബിആര്‍എസ്, എഐഎംഐഎം എന്നീ പാര്‍ട്ടികളെ ഒരുമിച്ചാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.

Top