ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി;സംസ്ഥാനത്തും ആശുപത്രികള്‍ സ്തംഭിക്കും

ന്യൂഡല്‍ഹി: ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പണിമുടക്കും. പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.

24 മണിക്കൂറാണ് പണിമുടക്കുന്നത്. രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ആഹ്വാനം ചെയ്ത പണിമുടക്ക്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല.

ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കുംനേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാണ് ഐ.എം.എ.യുടെ ആവശ്യം.

സമരത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും പങ്കാളികളാവും. കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒ.പി. ബഹിഷ്‌കരിക്കും. കെ.ജി.എസ്.ഡി.എ.യുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒ.പി.യില്‍നിന്നു വിട്ടുനില്‍ക്കും.സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തും.

മെഡിക്കല്‍വിദ്യാര്‍ഥികളും ജൂനിയര്‍ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും ജോലിക്കെത്തുക. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടും. സ്വകാര്യാശുപത്രികളും പ്രവര്‍ത്തിക്കില്ല.

Top