ഡോക്ടറുടെ യോഗ്യത എട്ടാം ക്ലാസ്; യുപിയില്‍ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ലഖ്‌നൗ: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടര്‍ പ്രസവശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് മരിച്ചത്. സംഭവത്തില്‍ സുല്‍ത്താന്‍പുര്‍ സൈനിയിലെ മാ ശാരദ ആശുപത്രിയിലെ വ്യാജഡോക്ടര്‍ രാജേന്ദ്ര ശുക്ല, ആശുപത്രി ഉടമ രാജേഷ് സഹ്നി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍പുര്‍ സ്വദേശി രാജറാം തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അലംഭാവമാണ് ഇരുവരും മരിക്കാന്‍ കാരണമായതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സുല്‍ത്താന്‍പുര്‍ പൊലീസ് ആശുപത്രിയില്‍ പരിശോധന നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

ശസ്ത്രക്രിയ നടത്തിയ രാജേന്ദ്ര ശുക്ല വ്യാജ ഡോക്ടറാണെന്നും ഇയാള്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷേവിങ് ബ്ലേഡുകള്‍ ഉപയോഗിച്ചായിരുന്നു ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയകളടക്കം നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിക്ക് രജിസ്‌ട്രേഷനില്ലെന്നും ഏതാനും വ്യാജഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ചാണ് രാജേഷ് സഹ്നി ആശുപത്രി പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്നാണ് ആശുപത്രി ഉടമയെയും വ്യാജഡോക്ടറെയും പൊലീസ് പിടികൂടിയത്. ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതോടെ ഇത്തരത്തിലുള്ള ആശുപത്രികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് രാജാറാമിന്റെ ഭാര്യയും നവജാതശിശുവും പ്രസവശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം പ്രദേശത്തെ വയറ്റാട്ടിയുടെ അടുത്താണ് എത്തിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു.

സ്ഥിതി ഗുരുതരമായതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് മാ ശാരദ ആശുപത്രിയില്‍ എത്തിയത്. ഇവിടെവെച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. പിന്നാലെ ആരോഗ്യനില ഗുരുതരമായ യുവതിയെ കാന്‍പുരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top