ജാതി മാറി വിവാഹം ചെയ്താല്‍ സംവരണം നിഷേധിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്റെ പേരില്‍ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ടി.വി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതു സംബന്ധിച്ച് മുന്‍ കാല ഹൈക്കോടതി സുപ്രീംകോടതി വിധികളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പെട്ട ഹരജിക്കാരി 2005ലാണ് സിറോ മലബാര്‍ സഭയില്‍പെട്ടയാളെ വിവാഹം കഴിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍.സി പദവിക്ക് അര്‍ഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. പിന്നീടാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്.

നേരത്തെ ഇടക്കാല ഉത്തരവിലൂടെ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി നല്‍കാന്‍ ബന്ധപ്പെട്ട തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 (4) പ്രകാരം നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കല്‍, മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിക്കല്‍, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

Top