സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുത്; കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി സർക്കുലർ

തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്. മുൻ ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള കീഴ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ സർക്കുലറിൽ നിർദ്ദേശിക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ദർവേശ് സാഹിബ് ഡിജിപിയായി ചുമതലയേൽക്കുന്നത്.

വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേസ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാൽ രണ്ട് വർഷം തുടരാനാകും. ഇടത് സർക്കാരിന് പ്രിയപ്പെട്ട ഉദ്യോ​ഗസ്ഥരിലൊരാളാണ് ദർവേസ് സാഹിബ്. സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് ചർച്ചകളിലുണ്ടായിരുന്നത് കെ പത്മകുമാ‍ർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരായിരുന്നു. ഇവരിലൊരാളാകും എത്തുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാന പൊലിസ് മേധാവി അനിൽകാന്ത് വിരമിച്ചതോടെയാണ് പുതിയ നിയമനത്തിന് സാധ്യത തെളിഞ്ഞത്.

അതേസമയം, സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി വേണു ചുമതലയേറ്റിരുന്നു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് വേണു സിവിൽ സർവ്വീസിലേക്കെത്തിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോൾ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്.

Top