സിപിഐഎമ്മിൻ്റെ സിറ്റിങ്ങ് സീറ്റ് കമൽഹാസന് നൽകാൻ ഡിഎംകെ; കോയമ്പത്തൂരിന് പകരം തെങ്കാശി വാഗ്ദാനം ചെയ്തു

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ സീറ്റായ കോയമ്പത്തൂർ സീറ്റ് കമൽഹാസന് നൽകാൻ ആലോചന. സിപിഐഎമ്മിന് പകരമായി തെങ്കാശി സീറ്റ് നൽകാമെന്നാണ് നിർദ്ദേശം. കമൽഹാസൻ്റെ പാർട്ടിയായ മക്കൾ നീതി മെയ്യം ഡിഎംകെ മുന്നണിയുമായുള്ള സഖ്യചർച്ചയിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം കമൽഹാസൻ നേരത്തെ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ, മധുര സീറ്റുകളിൽ മത്സരിച്ചു വിജയിച്ച സിപിഎമ്മിനോട് ഇത്തവണ കോയമ്പത്തൂരിനു പകരം തെങ്കാശിയിൽ മത്സരിക്കാനാണ് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്. കോയമ്പത്തൂർ വിട്ടുകൊടുക്കാൻ സിപിഐഎം ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഡിഎംകെയും ഇടതുപാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ നീളുന്നതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ ഒറ്റക്ക് മത്സരിച്ചിരുന്നു. അന്ന് രണ്ടാമതെത്തിയ കമൽഹാസൻ വെറും 1728 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. എന്നാൽ കോയമ്പത്തൂർ സീറ്റിന്റെ കാര്യത്തിൽ സിപിഐഎം വിട്ടുവീഴ്ചയ്ക്കു ഇതുവരെ തയാറായിട്ടില്ല. കോയമ്പത്തൂരിന് പകരം കമൽഹാസന് തെങ്കാശി സീറ്റ് നൽകാനും സാധ്യത കാണുന്നുണ്ട്.

സിപിഐയും കൂടുതൽ സീറ്റിനായി സമ്മർദം തുടരുകയാണ്. കഴി‍ഞ്ഞ തവണ നാഗപട്ടണം, തിരുപ്പൂർ സീറ്റുകളിൽ മത്സരിച്ചു സിപിഐ വിജയിച്ചിരുന്നു.

Top