ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേന്ന് ചോദിച്ചു; കനിമൊഴിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു

ചെന്നൈ: ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്ന് ഡിഎംകെ എംപി കനിമൊഴിയുടെ ട്വീറ്റ്. പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കനിമെഴിയുടെ ട്വീറ്റ്. എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയര്‍പോര്‍ട്ടിലെ സി ഐ എസ് എഫ് ജവാന്‍ ഇന്ത്യനാണോ എന്ന് ചോദിച്ചു. എപ്പോള്‍ മുതലാണ് ഇന്ത്യന്‍ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന്‍ തുല്യമായി മാറിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നൂവെന്നാണ് കനിമൊഴി ട്വീറ്റ് ചെയ്തത്.

ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. അപലപനീയം എന്നാണ് സംഭവത്തെ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ വിശേഷിപ്പിച്ചത്. തികച്ചും പരിഹാസ്യം. അപലപനീയം, ഭാഷാപരമായ പരിശോധനയോ അടുത്തത് എന്താണ്? എന്നായിരുന്നു എംപി കാര്‍ത്തി പി ചിദംബരത്തിന്റെ ട്വീറ്റ്. സംഭവം ചര്‍ച്ചയായതോടെ സി ഐ എസ് എഫ് വിഷയത്തില്‍ പ്രതികരിച്ചു.

കനിമൊഴിയുടെ യാത്രാ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട സി ഐ എസ് എഫ് ക്ഷമ ചോദിക്കുകയും ചെയ്തു. സ്‌കൂളുകളില്‍ മൂന്ന് ഭാഷാ ഫോര്‍മുല നടപ്പാക്കണമെന്ന പുതിയ വിദ്യാഭ്യാസനയം തമിഴ്‌നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെ എന്നും എതിര്‍ത്തിട്ടുളള സംസ്ഥാനമാണ് തമിഴ്‌നാട്.

1960ളില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാന്‍ ശ്രമിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ അതിശക്തമായ പ്രതിഷേധമാണ് അലയടിച്ചത്. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയും തമിഴ്‌നാട്ടിലെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളും പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്തിരുന്നു. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ സംസ്‌കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിക്കുന്നതിനെ കനിമൊഴിയും എതിര്‍ത്തിരുന്നു.

Top