സനാതന ധർമത്തിൽ പരസ്യ സംവാദത്തിന് അമിത് ഷായെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എ രാജ

ചെന്നൈ: സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബി ജെ പിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡി എം കെ. സനാതന ധർമത്തിൽ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നാണ് ഡി എം കെയുടെ ചോദ്യം. ദില്ലിയിൽ വേണമെങ്കിലും ഡി എം കെ തയാറെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും ഡി എം കെ നേതാവ് എ രാജ ചോദിച്ചു. സനാതന ധർമത്തെ ഡി എം കെ എതിർത്തതുകൊണ്ടാണ് തമിഴിസൈ ഗവർണർ ആയതെന്നും രാജ അഭിപ്രായപ്പെട്ടു.

അതിനിടെ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഡി എം കെ നിയമ വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ് ഐ ആര്‍ എടുത്തിരിക്കുന്നത്. സനാതന ധര്‍മ്മ പരാമര്‍ശത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ പ്രകോപനപരമായ ആഹ്വാനം. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു.

അതേസമയം, സന്യാസിയുടെ കൈയിൽ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം. സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും ഉദയനിധി പരിഹസിച്ചു. തന്റെ തലയ്ക്ക് 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാൻ നോക്കരുതെന്നും സനാതനധർമത്തിലെ അസമത്വത്തെ ഇനിയും വിമർശിക്കുമെന്നും ഉദയനിധി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം.

Top