തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം അധികാരിക വിജയത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം അധികാരിക വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരുമെന്നാണ് സൂചന.

ആകെയുള്ള 138 മുനിസിപ്പാലിറ്റികളില്‍ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളില്‍ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്. 987 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളില്‍ ഇതുവരെ ജയിക്കാനായി. ഇടതുകക്ഷികള്‍ക്ക് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്വാധീനം ഉയര്‍ത്താനായി.

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതിമയ്യത്തിന് ചലനമുണ്ടാക്കാനായില്ല. അതേസമയം നടന്‍ വിജയ്‌ന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം പുതുക്കോട്ടൈ, വലജാപേട്ട്, കുമാരപാളയംമുനിസിപ്പാലിറ്റികളിലടക്കം ശ്രദ്ധേയ വിജയങ്ങള്‍ സ്വന്തമാക്കി. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37 ആം വാര്‍ഡില്‍ മത്സരിച്ച ഡിഎംകെയുടെ ട്രാന്‍സ്‌ജെന്‍ഡര്‍! സ്ഥാനാര്‍ത്ഥി ഗംഗനായിക്കിന്റെ വിജയവും ശ്രദ്ധേയമാണ്.

Top