വിജയകാന്തിന്റെ ഡി.എം.ഡി.കെ ഏത് മുന്നണിക്കൊപ്പം; തീരുമാനം രണ്ടു ദിവസത്തിനകം

വിജയകാന്തിന്റെ ഡി.എം.ഡി.കെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം നിലപാട് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. എഐഎഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ചേരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഡിഎംകെയുമായും ചര്‍ച്ചകള്‍ നടത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലിയില്‍ ഡി.എം.ഡി.കെ നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകായായിരുന്നു. പുതിയ സാഹചര്യത്തില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി എം കെ വിജയകുമാറുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ്.

തമിഴ്‌നാട്ടില്‍ ബി ജെ പിയും എ.ഐ.ഡി.എം.കെയും പി.എം.കെയും ചേര്‍ന്ന സഖ്യത്തിനൊപ്പം നില്‍ക്കാന്‍ വിജയകാന്തിന്റെ പാര്‍ട്ടി ഡി.എം.ഡി.കെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ പി.എം.കെയ്ക്ക് നല്‍കിയത് പോലെ ഏഴ് ലോക്‌സഭാ സീറ്റും ഒരു രാജ്യ സഭാ സീറ്റും വേണമെന്ന വിജയകാന്തിന്റെ ആവശ്യം അംഗീകരിക്കാന്‍ എ.ഐ.ഡി.എം.കെ തയ്യാറാകാതിരുന്നതോടെ ഡി.എം.ഡി.കെ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

നാല് ലോക്‌സഭാ സീറ്റ് വരെയാണ് എ.ഐ.ഡി.എം.കെ വിജയകാന്തിന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നടത്തിയ റാലിയുടെ വേദിയില്‍ ഡി.എം.ഡി.കെയുടെ ഫ്‌ലെക്‌സുകളും ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം നീക്കം ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5.1 ശതമാനം വോട്ടുകള്‍ മാത്രം നേടിയ പാര്‍ട്ടിക്ക് വലിയ പ്രാതിനിധ്യം നല്‍കാന്‍ കഴിയില്ലെന്ന എ.ഐ.ഡി.എം.കെയുടെ നിലപാടാണ് ബി.ജെ.പിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം. എന്‍.ഡി.എയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഡി.എം.ഡി.കെ നേതാക്കള്‍ ഡി.എം.കെ നേതാവ് ദുരൈ മുരുകനുമായി കൂടിക്കാഴ്ച്ച നടത്തി. സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഡി.എം.കെ അറിയിച്ചതായാണ് വിവരം. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ചെന്നൈയിലെത്തിയാലുടന്‍ സഖ്യ പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് വിവരം.

Top