ഡി. കെ ശിവകുമറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി : കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി. കെ ശിവകുമറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഡല്‍ഹി റോസി അവന്യൂ കോടതിയില്‍ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കും.

ശിവകുമാറിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിടാന്‍ ഇ.ഡി കോടതിയോട് ആവശ്യപ്പെടും. ഇത് അംഗീകരിച്ചാല്‍ അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റും. ഇ.ഡി വിശദമായി ചോദ്യം ചെയത് സാഹചര്യത്തില്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണം എന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടേക്കും.

കേസില്‍ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ അടുത്ത സഹായികളായ സച്ചിന്‍ നാരായണ്‍, കൂട്ടുപ്രതി അഞ്ജനേയ ഹലുമന്ത എന്നിവരെയും ഇഡി ചോദ്യം ചെയ്തു.

ശിവകുമാര്‍ രൂപവത്കരിച്ച എഡ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും സിംഗപ്പൂരിലെ പണമിടപാട് സംബന്ധിച്ചുമാണ് ചോദിച്ചത്. 2017-ല്‍ ശിവകുമാറും ഐ ശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂരിലേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഇഡി ആരാഞ്ഞു. ട്രസ്റ്റിന്റെ ട്രസ്റ്റി ഐശ്വര്യയാണ്.

സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. അനധികൃതസ്വത്ത് ആരോപണത്തേത്തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു. എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

Top