റാക്കറ്റ് അടിച്ചുടച്ച് ജോക്കോവിച്ച്; മാപ്പു പറഞ്ഞ് മെദ്‌വദേവ്

ന്യൂയോര്‍ക്ക്: ഒരുപിടി റെക്കോഡുകള്‍ ലക്ഷ്യമിട്ടായിരുന്നു ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിന്റെ ഫൈനലിനിറങ്ങിയത്. എന്നാല്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവിനോട് തോല്‍വി വഴങ്ങിയ താരം കണ്ണീരണിഞ്ഞാണ് കളിക്കളം വിട്ടത്.

ആര്‍തുര്‍ അഷെ സ്റ്റേഡിയത്തില്‍ വിജയിക്കാനായിരുന്നെങ്കില്‍ 1969ന് (52 വര്‍ഷങ്ങള്‍) ശേഷം കലണ്ടര്‍ സ്ലാം തികയ്ക്കുന്ന ആദ്യ താരമാവാനും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമാവാനും ജോക്കോയ്ക്ക് സാധിക്കുമായിരുന്നു. ഫൈനലില്‍ വിജയം മാത്രമാവും ലക്ഷ്യമെന്നും കരിയറിലെ അവസാന മത്സരത്തിലെന്നപോല്‍ പോരാടുമെന്നുമായിരുന്നു മത്സരത്തിന് മുന്നെ ജോക്കോ പ്രതികരിച്ചത്. എന്നാല്‍ മത്സരത്തിന്റെ തുടക്കം തോട്ട് അമിത സമ്മര്‍ദത്തിലായിരുന്ന താരം റാക്കറ്റ് അടിച്ചുടയ്ക്കുന്ന കാഴ്ചയ്ക്കും ആരാധകര്‍ക്ക് സാക്ഷിയാവേണ്ടി വന്നു.

രണ്ടാം സെറ്റില്‍ പോയിന്റ് നഷ്ടമായതിന് പിന്നാലെയാണ് ജാക്കോ തന്റെ റാക്കറ്റ് കോര്‍ട്ടില്‍ അടിച്ചുടച്ചത്. ഇതിനിടെ ദേഷ്യത്തില്‍ പന്ത് അടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ച താരം ബോള്‍ ഗേളിനെ കണ്ടതോടെ പിന്‍വാങ്ങിയത് വലിയ അപകടവും ഒഴിവാക്കി.

മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ജോക്കോ തോല്‍വി വഴങ്ങിയത്. എല്ലാം കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും അമിത സമ്മര്‍ദം പ്രകടനത്തെ ബാധിച്ചുവെന്നുമായിരുന്നു താരം മത്സര ശേഷം പ്രതികരിച്ചത്. ആരാധകരുടെ പിന്തുണ തന്റെ ആത്മാവിനെ സ്പര്‍ശിച്ചതായും ജോക്കോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജോക്കോയെ കാത്തിരുന്ന റെക്കോഡ് നഷ്ടമാക്കിയതിന് സമ്മാന ദാനച്ചടങ്ങില്‍ മെദ്‌വദേവ് മാപ്പു പറഞ്ഞിരുന്നു. കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍വെച്ച് നോക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ജോക്കോയാണെന്നും മെദ്‌വദേവ് പറഞ്ഞു.

 

Top