പാര്‍ട്ടി നടപടി അംഗീകരിക്കുന്നു; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി

ആലപ്പുഴ: എന്റെ ജീവനാണ് പാര്‍ട്ടി, പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് സിപിഎം നടപടി നേരിടുന്ന മുന്‍ ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്‍. മകന്റെ ആഡംബര വിവാഹ സത്കാരത്തെ തുടര്‍ന്ന് വിവാദത്തിലായ സി.വി മനോഹരനെ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്.

മകന്റെ വിവാഹ സത്കാരത്തില്‍ പരിപാടികള്‍ ക്രമീകരിച്ചതില്‍ ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകന്‍ തന്നെയാണ് ആഘോഷങ്ങള്‍ ഒരുക്കിയത്.പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മകന്റെ വളര്‍ച്ചയ്ക്ക് ആവശ്യമെങ്കില്‍ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു’ – മനോഹരന്‍ പറഞ്ഞു.

വിവാഹ പാര്‍ട്ടിക്കുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കിയത് സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. സത്കാരത്തില്‍ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് പ്രിവെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്പോര്‍ട്ട് പോലുമില്ല. പാര്‍ട്ടി ശത്രുക്കള്‍ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും സിവി മനോഹരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആറു മാസത്തേക്കാണ് സിവി മനോഹരനെ ഏരിയാ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Top