മുഹമ്മദ് ഹനീഷിനെ മാത്രമല്ല, നാല് കലക്ടര്‍മാരെയും സര്‍ക്കാര്‍ മാറ്റി

തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തില്‍ വീണ്ടും വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. കെഎംആര്‍എല്‍ (കൊച്ചി മെട്രോ) മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പിഎസ്യു) സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജിനു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനു സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതലയും നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.

കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്കു കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി മാറ്റി നിയമിക്കും. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ യു.വി.ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായും നിയമിക്കും.

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാനും തീരുമാനിച്ചു.

മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായും അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായും മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായും ഹൗസിംഗ് കമ്മീഷണര്‍ ബി. അബ്ദുള്‍ നാസറിനെ കൊല്ലം ജില്ലാ കലക്ടറായും മാറ്റി നിയമിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായും പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കലക്ടറായും നിയമിക്കും. പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷിനെ കണ്ണൂര്‍ ജില്ലാ കലക്ടറായും നിയമിച്ചു.

Top