റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വെട്ടിപ്പോളിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍

കൊച്ചി : നഗരത്തില്‍ അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വെട്ടിപ്പോളിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്.

റോഡുകള്‍ വീണ്ടും പൊളിക്കുന്നതായി പരാതിയുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പാലാരിവട്ടത്ത് റോഡിലെകുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജല അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ കുഴിച്ച കുഴികളാണ് അടയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ നഗരത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

പാലാരിവട്ടം മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗത്തെ മൂന്ന് കുഴികളാണ് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം അടച്ചത്.

കൂനമ്മാവ് സ്വദേശി യദുലാലിന്റെ മരണത്തിനിടയാക്കിയ കുഴിക്ക് സമാനമായി പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കുഴിയും അധികൃതര്‍ കഴിഞ്ഞ രാത്രി അടച്ചിരുന്നു. കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

Top