നിപ പ്രതിരോധം ശക്തമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം; കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും

കോഴിക്കോട്: നിപ പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം. രോഗബാധിത മേഖലകളില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

നഗരത്തില്‍ നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു.

അതേസമയം നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകള്‍ ആറാണ്. രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.

Top