പിറവം പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി

കൊച്ചി : സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഏറ്റെടുത്ത പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി.

പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരിക്ക് കൈമാറാണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ എംടി അനില്‍കുമാര്‍ പള്ളിയുടെ താക്കോല്‍കൈമാറിയത്. പള്ളിയിലെയും ഓഫീസിലെയും ഉപകരണങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയ രേഖകളും ഓര്‍ത്തഡോക്‌സ് വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന് കൈമാറി.

പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെയും അനുബന്ധ സ്വത്തുക്കളും രണ്ടാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാനാണ് തീരുമാനം.

കഴിഞ്ഞ മാസം 26നാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയെങ്കിലും യാക്കോബായ വിശ്വാസികള്‍ തടഞ്ഞിരുന്നു. ഇതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം യാക്കോബായ സഭ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.

കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി പൊലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു.

Top