ആരും പട്ടണി കിടക്കില്ല; സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവനും ലോക് ഡൗണിലാണ്. ഈ സാഹചര്യത്തില്‍ കേരളവും സമ്പൂര്‍ണ്ണ ലോക് ഡൗണില്‍ തന്നെയാണുള്ളത്. ലോക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടണി കിടക്കരുത് എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ ഭരണവകുപ്പ് വഴി കമ്യൂണിറ്റി കിച്ചണുകളും റേഷന്‍ കടകള്‍ വഴി സൗജന്യ റേഷനും സര്‍ക്കാര്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ട്.

ഇത് കൂടാതെ സപ്ലൈകോ വഴിയും സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്നാണ് സപ്ലൈകോ സി.എം.ഡി: പി.എം.അലി അസ്ഗര്‍ പാഷ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

പഞ്ചസാര(ഒരു കിലോ),ചായപ്പൊടി(250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയര്‍ (ഒരു കിലോ),കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ),റവ(ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി( 100 ഗ്രാം), പരിപ്പ്(250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ(100 ഗ്രാം),കടുക് (100 ഗ്രാം),സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നീ പതിനേഴ് വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.

കൊറോണക്കാലത്ത് ആരും ഭക്ഷണമില്ലാതിരിക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്ന് സി.എം.ഡി. അറിയിച്ചു.

1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്‍ക്കാര്‍ 350 കോടിരൂപ സി.എം.ഡി.ആര്‍.എഫില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറില്‍ ഹെഡ് ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.

Top