വികലമായ ചരിത്രനിർമിതി അനുവദിക്കില്ല; കേരളം യഥാർത്ഥ ചരിത്രം പഠിപ്പിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : കുട്ടികളെ യഥാർഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തം ഉണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) സംഘടിപ്പിച്ച സംസ്ഥാനതല പ്രാദേശിക ചരിത്രരചനാ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്‌തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. വികലമായ ചരിത്രനിർമിതി നടക്കുന്ന കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്രപഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ശില്‌പശാലയിലൂടെ കുട്ടികൾ തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്‌തകമാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സ്റ്റാർസ് പദ്ധതിയിൽ എസ്‌എസ്‌കെ തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശില്‌പശാലയിൽ സീമാറ്റ് ഡയറക്‌ടർ ഡോ. വി ടി സുനിൽ അധ്യക്ഷനായി. എസ്‌എസ്‌കെ ഡയറക്‌ടർ ഡോ. എ ആർ സുപ്രിയ, സാക്ഷരതാ മിഷൻ ഡയറക്‌ടർ എ ജി ഒലീന, എസ്‌ വൈ ഷൂജ എന്നിവർ സംസാരിച്ചു.

ചരിത്ര പഠനം, സംവാദം, പ്രാദേശിക ചരിത്രാവതരണങ്ങൾ, കലാസന്ധ്യ തുടങ്ങി മൂന്നു ദിനങ്ങളിലായി നടക്കും. ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ്, ഡോ. പി പി അബ്‌ദുൽ റസാഖ്, ഡോ. എസ്‌ വി രാജേഷ്, ബിനോ പി ജോസ്, ശരത് ചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. ജില്ലകളിൽനിന്ന്‌ വിജയികളായ കുട്ടികളാണ് 30 വരെ നീളുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്‌.

Top